Thursday, June 5, 2008

ഗുരു മുനി നാരായണ പ്രസാദ്‌
(ഗുരുസാഗരത്തിലെ മൗനസഞ്ചാരി*)
* അവലംബം, വെബ് സൈറ്റിൽ നിന്നും തന്നെ

ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.
പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും, പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.
“ദുഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ
വീത രാഗ ഭയ ക്രോധഃ
സ്ഥിതധിര്‍ മുനിരുച്യതേ“.
(ഭഗവദ്‌ഗീത: സംഖ്യായോഗം 56)
ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം. ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ''അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചു കഴിഞ്ഞിട്ടുള്ളത്‌ അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട്‌ പറഞ്ഞ്‌ നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച്‌ മൗനമായിരിക്കാനാണ്‌ ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ്‌ മുനി.''
നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.'' എന്നാൽ ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. ആവിധം ഒരു ഗുരുവിനെ അറിയാന്‍ ശ്രമിക്കുന്നതും, അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌?

No comments: